2008, ഒക്‌ടോബർ 28, ചൊവ്വാഴ്ച

അമ്മദൈവങ്ങള്‍

തെയ്യം കലയുടെ ആധാരശിലയായി വര്‍ത്തിക്കുന്ന തോറ്റം പാട്ടുകളില്‍ ഒട്ടേറെ ദൈവങ്ങളും ഉപദൈവങ്ങളും കടന്നുവരുന്നുണ്ട്. ഇതില്‍തന്നെ ഒട്ടുമുക്കാലും സ്ത്രീദേവതകളാണ്. അമ്മദൈവങ്ങള്‍, ഗ്രാമദേവതകള്‍, രോഗദേവതകള്‍, മരക്കലദേവതകള്‍, നായാട്ടുദേവതകള്‍, മന്ത്രമൂര്‍ത്തികള്‍, പരേതരായ വീരന്മാര്‍, മൃഗദേവതകള്‍, ഇതിഹാസകഥാപാത്രങ്ങള്‍, പൂര്‍വ്വികന്മാര്‍, ഉര്‍വ്വരദേവതകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് തെയ്യം കലയില്‍ പരാമര്‍ശിക്കുന്ന ദൈവങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


അമ്മദൈവങ്ങളെ ആരാധിക്കുന്നതിന് മനുഷ്യന്റെ സംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. തങ്ങളുടെ സങ്കടങ്ങള്‍ക്ക് അറുതി വരുത്താനും പ്രതീക്ഷയോടുകൂടി പുതിയ ജീവിതത്തിലെക്ക് കാലെടുത്തുവയ്ക്കാനും സഹായിക്കുന്ന ദേവതകളാണു അമ്മദൈവങ്ങളെന്ന് അറിയപ്പെടുന്നത്. ഓരോ ഗ്രാമത്തിനും മാതൃസ്ഥാനത്ത് ഒരു ദേവത കാണും. പോതി (ഭഗവതി), അച്ചി എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. അമ്മദൈവങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയത് കോലസ്വരൂപത്തിങ്കല്‍ തായി ശ്രീ തിരുവര്‍ക്കാട്ട് ഭഗവതിയാണ്. ദാരികാന്തകയായ കാളിക്ക് തിരുവര്‍ക്കാട്ടില്‍ മൂലസ്ഥാനം കല്പിച്ചതുമുതലാണ് ഭഗവതി കോലസ്വരൂപത്തിങ്കല്‍ തായി ആയത്. ഓരോ ഗ്രാമത്തിനും അധീശദേവതയായിവരുന്ന പരദേവതമാര്‍ക്ക് നേരിട്ടോ അല്ലാതെയോ കാളിയുമായി ബന്ധമുണ്ട്. ഒരു മുഖ്യമായ കഥ പ്രാദേശികഭേദങ്ങളോടെ പ്രയോഗിച്ചുവന്നതില്‍നിന്നുമാണ്‌ ഈ വ്യത്യാസം ഉടലെടുത്തിട്ടുള്ളത്. പണ്ടുകാലത്ത് ഗ്രാമങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എല്ലാ പ്രദേശങ്ങളിലും ആരാധനയുടെ സജീവതയെ ഉയര്‍ത്തിക്കാട്ടുമാറ് ഗ്രാമദേവതകള്‍ നിലകൊണ്ടിരുന്നു. മറ്റു ദൈവങ്ങള്‍ ചില ഉപകഥകളിലൂടെ അമ്മയായി ആരാധിക്കുന്ന ഗ്രാമദേവതയുമായി ബന്ധം സ്ഥാപിച്ചവരായിരിക്കും.

തെയ്യം കലയുടെ മുഖ്യതട്ടകമായ കണ്ണൂര്‍, കാസറകോഡ് ജില്ലകളില്‍ അമ്മദൈവങ്ങളായി കെട്ടിയാടിക്കാറുള്ള തെയ്യക്കോലങ്ങളുടെ പേരുവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കാസര്‍കോഡ്

തുളുര്‍വനത്തുഭഗവതി (തുളുര്‍വനം)

മുളവന്നൂര്‍ഭഗവതി (കാസര്‍കോഡ്)

കല്ലിയോട്ടുഭഗവതി (കല്ലിയോട്ട്)

കരിയാപ്പില്‍ഭഗവതി (ചീമേനി)

കമ്മാടത്ത്‌ഭഗവതി (കമ്മാടം)

നീലമംഗലത്തുഭഗവതി (തുരുത്തി)

കരക്കയില്‍ഭഗവതി (പിലിക്കോട്)

കോതോളിഭഗവതി (പിലിക്കോട്)

വേങ്ങക്കോട്ടുഭഗവതി (പിലിക്കോട്)

ചെമ്പിലോട്ടുഭഗവതി (ചന്തേര)

എരിഞ്ഞിക്കീല്‍ഭഗവതി (തൃക്കരിപ്പൂര്‍)

പടക്കത്തിഭഗവതി (തൃക്കരിപ്പൂര്‍)

കണ്ണമംഗലത്തുഭഗവതി (തൃക്കരിപ്പൂര്‍)

പുതിയപറമ്പത്തുഭഗവതി (തൃക്കരിപ്പൂര്‍)

മഞ്ഞച്ചേരിഭഗവതി (തൃക്കരിപ്പൂര്‍)

ഇളമ്പച്ചിഭഗവതി (ഇളമ്പച്ചി)

കണ്ണൂര്‍

വെരീക്കരഭഗവതി (കൊഴുമ്മല്‍)

നെല്ലിയോട്ടുഭഗവതി (കൊഴുമ്മല്‍)

മുച്ചിലോട്ടുഭഗവതി (കരിവെള്ളൂര്‍)

കാപ്പാട്ടുഭഗവതി (പയ്യന്നൂര്‍)

അഷ്ടമച്ചാല്‍ഭഗവതി (പയ്യന്നൂര്‍)

കുഞ്ഞിക്കണ്ണങ്ങാട്ടുഭഗവതി (പയ്യന്നൂര്‍)

നീലിയാര്‍കോട്ടത്തുഭഗവതി (കുഞ്ഞിമംഗലം)

ഇടച്ചിറഭഗവതി (തിമിരി)

എട്ടിക്കുളത്തുഭഗവതി (എട്ടിക്കുളം)

മഠത്തില്‍ഭഗവതി (ചെറുതാഴം)

കളരിയാല്‍ഭഗവതി (വളപട്ടണം)

ഇതിനു പുറമെ പല ഗ്രാമങ്ങളിലും ഇതിനകം പ്രാദേശികമായ പേരുകള്‍ സൂചിപ്പിക്കുന്ന നിലയില്‍ തായിപ്പരദേവതമാരെ കണ്ടുവരുന്നുണ്ട്.

2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

ഒന്നു കുറെ നാല്പത്

കോലസ്വരൂപത്തിന്റെയും അള്ളടസ്വരൂപത്തിന്റെയും കലാസംസ്കാരത്തിന്റെ അന്തസ്സത്തയായി വാഴ്ത്തപ്പെടുന്നവയാണ്‌ 'ഒന്നു കുറെ നാല്പത്' ദൈവങ്ങള്‍. കോലത്തുനാട്ടിലെ പ്രഗത്ഭനായ വല്ലഭന്‍ കോലത്തിരിയുടെ സ്വപ്നദ്രുഷ്ടിയില്‍ ഒന്നു കുറെ നാല്പത് തെയ്യക്കോലങ്ങളെ കളിയാടിച്ച് പ്രശസ്തനായ തെയ്യം കലയുടെ കുലാധികാരി മണക്കാടന്‍ ഗുരുക്കളുടെ പേരുമായി ബന്ധപ്പെട്ടാണ്‌ ഈ പ്രയോഗം നിലനില്‍ക്കുന്നത്. തെയ്യക്കോലങ്ങള്‍ തട്ടകത്തില്‍ അണയുന്നതിനു മുന്നോടിയായി രംഗത്തുവരുന്ന തോറ്റം പാട്ടുകളില്‍ പലതിലും 'ഒന്നു കുറെ നാല്പത്' ദൈവങ്ങളെക്കുറിച്ച് പരാമ൪ശമുണ്ട്.


കുണ്ടോറച്ചാമുണ്ടിത്തോറ്റത്തില്‍ പ്രതിപാദിക്കുന്ന
'ഒന്നു കുറെ നാല്പതിനെയും തോറ്റിച്ചമച്ചാന്‍
ശ്രീമഹാദേവന്‍ തിരുവടി നല്ലച്ചന്‍'
എന്നും പാണന്മാരുടെ വസൂരിമാലത്തോറ്റത്തില്‍ പ്രതിപാദിക്കുന്ന
'ഒന്നു കുറെ നാല്പതുമേ വാണാക്കന്മാരെ'
എന്നും ഭദ്രകാളിത്തോറ്റത്തില്‍ പറയുന്ന
'ഒന്നു കുറെ നാല്പതുമേ കൂടെയുള്ളാള്‌'
എന്നുമൊക്കെയുള്ള പ്രയോഗങ്ങള്‍ ഈ വാദം ശരിവെക്കുന്നു.


എന്നാല്‍ ഇന്നത്തെ തെയ്യം കലാവതരണത്തില്‍ ഒന്നു കുറെ നാല്പത് തെയ്യക്കോലങ്ങള്‍ കെട്ടിയാടപ്പെട്ടു കാണുന്നില്ല. പകരം പീഠവഴക്കപ്പുരാവ്രുത്തപ്രകഅരമുള്ള മുപ്പത്തൈവര്‌ ദൈവക്കോലങ്ങളും അവയുടെ അവാന്തരവിഭാഗങ്ങളുമാണ്‌ തെയ്യങ്ങളായി കെട്ടിയാടപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നത്.


തെയ്യം കല ദ്രുശ്യവല്‍ക്കരിക്കുന്ന നേരങ്ങളില്‍ ഉരുവിടാറുള്ള ശ്ലോകങ്ങളില്‍ നിന്നും ആ പേരുകള്‍ ലഭ്യവുമാണ്‌.


"മുമ്പിനാല്‍ തമ്പുരാന്‍ ബന്ത്രക്കോലപ്പന്‍, തായിപ്പരദേവത, കളരിയാല്‍ ഭഗവതി, സോമേശ്വരി, ചുഴലി ഭഗവതി, പാടിക്കുറ്റി, വയത്തൂര്‌ കാലിയാറ്, കീഴൂര്‌ ശാസ്താവ്, കീഴൂര്‌ വൈരജാതന്‍, മടിയന്‍ ക്ഷേത്രപാലന്‍, വീരഭദ്രന്‍, മഹാഗണപതി, യക്ഷന്‍, യക്ഷി, കുക്ഷിശാസ്തന്‍, ഊര്‍പ്പഴച്ചി, വേട്ടയ്ക്കൊരുമകന്‍, ഇളംകരുമകന്‍, പൂത്രുവാടി, ബമ്മുരിക്കന്‍, കരിമുരിക്കന്‍, തെക്കന്‍ കരിയാത്തന്‍, വയനാട്ടു കുലവന്‍, തോട്ടുംകര ഭഗവതി, പുതിയ ഭഗവതി, വീരര്‍കാളി, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി, രക്തേശ്വരി, രക്തച്ചാമുണ്ഡി, ഉച്ചിട്ട, കരിവാള്‌, കണ്ഠകര്‍ണ്ണന്‍, വീരന്‍" എന്നിങ്ങനെയാണ്‌ മുപ്പത്തൈവര്‌ കോലങ്ങള്‍. ഇവ തെയ്യം അരുളപ്പാടില്‍ കേള്‍ക്കാവുന്ന പരാമര്‍ശമാണ്‌. ഇതില്‍ത്തന്നെ ബന്ത്രക്കോലപ്പന്‍, കീഴൂര്‌ ശാസ്താവ് എന്നീ തെയ്യങ്ങള്‍ക്ക് കെട്ടിക്കോലമില്ല. മഹാഗണപതിക്ക് ചിറക്കല്‍ കോവിലകത്ത് കെട്ടിക്കോലം ഉണ്ടായിരുന്നു എന്ന് ഡോ. എം. വി. വിഷ്ണുനമ്പൂതിരിയെപ്പോലുള്ള നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.


ആരാധനയില്‍ പിന്തുടരുന്ന ശൈവ - വൈഷ്ണവ ഭേദങ്ങളാണ്‌ പീഠവഴക്കപ്പുരാവ്റുത്തപ്രകാരമുള്ള മുപ്പത്തൈവരില്‍ മൂന്നു കോലങ്ങള്‍ക്ക് ഇന്ന് കെട്ടിക്കോലമില്ലാത്തതിന്റെ കാരണങ്ങളായി നിരീക്ഷിക്കുന്നത്. ശ്രീപരശുരാമനാല്‍ നാല് സ്വരൂപങ്ങള്‍ക്കായി കല്പിച്ച ഐമ്പാടി ചിത്രപീഠം, കുമ്പള ചിത്രപീഠം, മടിയന്‍ ചിത്രപീഠം, പള്ളിച്ചിത്രപീഠം എന്നിവയില്‍ പള്ളിച്ചിത്രപീഠത്തെ അംശിച്ച് മുപ്പത്താറ് മരപ്പീഠങ്ങള്‍ ഉണ്ടാക്കി അതില്‍ മുപ്പത്തൈവര്‌ ദൈവങ്ങളെ കുടിയിരുത്തി എന്നുമാണ്‌ ഐതിഹ്യം.

2008, മേയ് 24, ശനിയാഴ്‌ച

വേലന്‍ വെറിയാട്ടം : തെയ്യത്തിന്റെ പൂര്‍വ രൂപം

തെയ്യത്തിന്റെ പ്രാഥമിക രൂപം വേലന്‍ വെറിയാട്ടമാണെന്ന് കഴിഞ്ഞ പൊസ്റ്റില്‍ സൂചിപ്പിച്ചിരുന്നല്ലൊ... അതെക്കുറിച്ച് കൂടുതല്‍ വിവരങ്ങളിലേക്ക്...

ഒരു കല എന്ന നിലയില്‍ വേലന്‍ വെറിയാട്ടത്തെക്കുറിച്ച് വ്യക്തമായ സൂചനകളില്ലെങ്കിലും അഗ്നിയെ അടിസ്ഥാനപ്പെടുത്തി ഈ പേരില്‍ സംഘകാലത്ത് അനുഷ്ഠാന നൃത്തങ്ങള്‍ നടന്നുവന്നിരുന്നതായി സംഘകാല സാഹിത്യ കൃതികളില്‍ സൂചനയുണ്ട്. പ്രകൃതിജന്യ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ട വ്യക്തികള്‍ വിശ്വാസത്തെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ആടിയിരുന്ന ആട്ടമത്രെ ഇത്. തെയ്യാട്ടത്തിലും ചമയങ്ങളിലും മുഖത്തെഴുത്തിലുമെല്ലാം തീര്‍ത്തും പ്രകൃതിജന്യമായ വസ്തുക്കളാണു കാണനാകുന്നത്. മുഖത്തെഴുത്തിന്‌ ചായില്യം, മനയോല, തിരിമഷി, അന്‍ജ്ജനം, ചുണ്ണാമ്പ് തുടങ്ങിയ പ്രകൃതിജന്യമായ വസ്തുക്കളാണ്‌ ഇപ്പോഴും ഉപയോഗിക്കുന്നത്. ചമയങ്ങളും ഏതാണ്ട് കുരുത്തോലയില്‍ തീര്‍ത്തതാണ്‌. വിശ്വാസവഴികളില്‍ ഉപാസനാമൂര്‍ത്തികളുടെ പ്രതിപുരുഷന്മാര്‍ നാട്ടുവഴക്കപ്രകാരം ദൈവഹിതത്തിനൊത്ത് ഉറഞ്ഞാടി വിശ്വാസികള്‍ക്ക് അഭയമരുളുകയാണെന്ന പഴയ ചിട്ടയില്‍നിന്ന് തെയ്യാട്ടത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കാലത്തിനൊത്ത ചില്ലറ പരിഷ്കാരങ്ങള്‍ അവിടെയും ഇവിടെയും ഒക്കെ കാണുമെന്നു മാത്രം. നാടോടിത്തനിമ നിലനിര്‍ത്തുന്ന കലാരൂപങ്ങളുടെ കരചരണവിന്യാസങ്ങള്‍ താണ്ഡവപ്രധാനവും ഉദ്ധതവുമാണ്‌. അഗ്നിയെ സാക്ഷിനിര്‍ത്തിയുള്ള ഇത്തരം അനുഷ്ഠാനനൃത്തങ്ങള്‍ വലിയ മാനസിക പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുമെന്ന പഴയ തിരിച്ചറിവ് തന്നെയാണ്‍്‌ ഇന്നും തെയ്യം കലാരംഗം പിന്തുടര്‍ന്ന് പോരുന്നത്. (കൃത്രിമവെളിച്ചമില്ലാതെ തെയ്യക്കോലത്തെ ദര്‍ശിക്കുമ്പോള്‍ ആ കോലത്തിന്റെ സൊഉന്ദര്യം പതിന്മടങ്ങ് വര്‍ധിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തും). ഇരുട്ടിനെ കീറിമുറിച്ചുകൊണ്‍ട് ഓലച്ചൂട്ടുകളുടെ പ്രകൃതിജന്യമായ ദീപശോഭയില്‍ കൂടിനിന്നവരുടെ ദുരിതവും കണ്ണീരുമെല്ലാം നിശ്ശേഷം മാറ്റി ദൈവസങ്കല്പത്തില്‍ ഉറഞ്ഞാടുന്ന ഇന്നത്തെ തെയ്യക്കാരന്‍ ഏതുനിലയ്ക്കു നൊക്കിയാലും സംഘകാലത്തെ അനുഷ്ഠാനനൃത്തത്തെ അനുസ്മരിപ്പിക്കുന്നു എന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വല്ലഭന്‍ കോലത്തിരി തന്റെ മനസ്സിലുള്ള കൊലസ്വരൂപങ്ങള്‍ മണക്കാടന്‍ ഗുരുക്കളോട് ഉണര്‍ത്തിച്ചപ്പോള്‍ അവരുടെ മനസ്സില്‍ വേലന്‍ വെറിയാട്ടം കടന്നുപോയിട്ടുണ്ടാകണം. ചുരുക്കത്തില്‍ വേലന്‍ വെറിയാട്ടം കാലാന്തരത്തില്‍ തെയ്യാട്ടമായിത്തീര്‍ന്നു എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല.

2008, മാർച്ച് 22, ശനിയാഴ്‌ച

തെയ്യത്തിന്റെ ഉല്പത്തി കഥ

വിശ്വാസികള്‍ക്ക് ദുരിതനിവാരണത്തിനുള്ള ഉപാധിയും കലാസ്വാദകര്‍ക്ക് ഉത്തമമായ കലയായും തട്ടകത്തില്‍ ഉറഞ്ഞാടുന്ന തെയ്യാട്ടത്തിന്റെ ആദിമ രൂപം സംഘകാല കലാരൂപമായ വേലന്‍ വെറിയാട്ടമാണെന്നാണ് പുതിയ തിരിച്ചറിവ്. സംഘകാല കൃതികളില്‍ പ്രധാനമായ ഇളങ്കോവടികളുടെ 'ചിലപ്പതികാരത്തി'ലാണ് കുമരിക്കോലം, വേലന്‍ വെറിയാട്ട് തുടങ്ങിയ കലാരൂപങ്ങളെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. അശാസ്ത്രീയമായ രീതിയിലല്‍ ദൃശ്യവത്കരിച്ചിരുന്ന നടപ്പുശീലങ്ങളിലല്‍ നിന്നു മാറ്റി പുതിയ രൂപവും ഭാവവും നല്കി ചിട്ടപ്പെടുത്തിയത് ശ്രീ വല്ലഭന്‍ കോലത്തിരിയും മണക്കാടന്‍ ഗുരുക്കളുമാണെന്നു വിശ്വസിക്കപ്പെടുന്നു.


കലകളില്‍ പ്രാവീണ്യം നേടിയ മഹാമന്ത്രവാദിയായ കരിവെള്ളൂരിലെ വണ്ണാന്‍ സമുദായത്തിലെ മണക്കാടന്‍ ഗുരുക്കളെപ്പറ്റി കേട്ടറിഞ്ഞ വല്ലഭന്‍ കോലത്തിരി അദ്ദേഹത്തെ ചിറക്കല്‍ കോവിലകത്തേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹത്തിന്റെ കഴിവുകളില്‍ സംശയം ഉണ്ടായിരുന്നു. ചില തന്ത്രങ്ങളിലൂടെ അദ്ദേഹത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. വളപട്ടണം കടവില്‍ നിന്നും തന്ത്രത്തില്‍ തോണിയെ മാറ്റിയപ്പോള്‍ മണക്കാടന്‍ ഗുരുക്കള്‍ മറക്കുട തോണിയാക്കി പുഴ കടന്നു. ഭക്ഷണം പാത്രത്തില്‍ വിളമ്പിയപ്പോള്‍ പാത്രം കഴുകുന്നതു അഭിമാനക്ഷതമായിക്കണ്ട ഗുരുക്കള്‍ കൂവളത്തിലയില്‍ ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു. ചൂടുള്ള ഭക്ഷണം ഇലയില്‍ വിളമ്പിയപ്പോള്‍ ഇല വേകുകയും ആ ഇല തന്നെ ഭക്ഷണമാക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിന്റെ കഴിവില്‍ മതിപ്പു തോന്നിയ കോലത്തിരി തന്റെ ഇംഗിതം അറിയിക്കുകയും ഒറ്റ രാത്രികൊണ്ടു 'ഒന്നു കുറെ നാല്പത്' (മുപ്പത്തിഒന്പത്) തെയ്യക്കോലങ്ങള്‍ ദൃശ്യവത്കരിച്ചു. അങ്ങനെ മണക്കാടന്‍ ഗുരുക്കള്‍ തെയ്യം കലയുടെ പിതാവായി.

അവലംബം: കരിവെള്ളൂരിന്റെ ഇന്നലെകള്‍ (കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിന്റെ പ്രാദേശിക ചരിത്രം) കേരള വികസന പദ്ധതി 2004-05

2008, മാർച്ച് 6, വ്യാഴാഴ്‌ച

പുറപ്പാട് (അഥവാ തെയ്യത്തിനൊരു ആമുഖം)

ഉത്തരകേരളത്തിന്റെ നാടോടി കലാപാരമ്പര്യത്തിന്റെ വളക്കൂറുള്ള മണ്ണില്‍ തഴച്ചുതെഴുത്ത അതിശക്തമായ ഒരു കലാരൂപമാണു തെയ്യം. ദൈവത്തിന്റെ തദ്ഭവ പദം തന്നെയാണു 'തെയ്യം'. കാര്‍ഷികബന്ധിയായ ജീവിതത്തിന്റെയും ആചാരനിഷ്ഠകളുടെയും മൂര്‍ത്ത രൂപമായിട്ടാണു തെയ്യം പിറവിയെടുത്തിട്ടുള്ളത്. ഭക്തമാനസങ്ങളുടെ സങ്കടക്കണ്ണീരൊപ്പാന്‍ ഗ്രാമത്തിരുവരങ്ങില്‍ തെയ്യം ഉറഞ്ഞാടുന്നു. വിശ്വാസികളുടെ വേദനകളെ അരിയും കുറിയുമെറിഞ്ഞ് ഗുണം വരുത്തുന്നു. കന്നിനും കുന്നിനും സന്തതിപരമ്പരകള്‍ക്കും ക്ഷേമൈശ്വര്യങ്ങള്‍ കൈവരാനായാണ് ഉല്പത്തിക്കഥയിലെ വാമൊഴിയെ അന്വര്‍ഥമാക്കിക്കൊണ്ട് തെയ്യങ്ങള്‍ നാട്ടരങ്ങില്‍ നിറഞ്ഞാടുന്നത്. മനമുരുകിവിളിക്കുന്നവര്‍ക്ക് ഇഷ്ടവരപ്രസാദിയായും ആസ്വാദകന് ഉദാത്തമായ കലാഭാവമായും വ്യക്തിയധിഷ്ഠിത ചോദനകളെ യഥാവിധി തൃപ്തിപ്പെടുത്താനും തെയ്യാട്ടത്തിനു സാധിക്കുന്നുണ്ട്.

ഐശ്വര്യം തരുന്നതോടൊപ്പം നാടുകാത്തും, വിളകാത്തും, രോഗമകറ്റിയും തെയ്യങ്ങള്‍ നാടിന്റെ നാഡീമിടിപ്പുകളായി പരിണമിക്കുന്നു.


കടപ്പാട്: വത്സന്‍ പിലിക്കോട്. (ചൊവ്വറ്)

PS:
കോലക്കാരന്‍ മാത്രമായാല്‍ തെയ്യമാവില്ലല്ലൊ...
കൂടെ ചെണ്ടക്കാരും അകമ്പടിയും ഒക്കെ വേണം...
അതുകൊണ്ട്‌ ടിയാനെ ഉള്‍പ്പെടുത്തി സംരംഭം വിപുലീകരിച്ചു.

2008, ഫെബ്രുവരി 26, ചൊവ്വാഴ്ച

കൊടിയേറ്റം

വടക്കേ മലബാറിന്റെ പെരുമകളില്‍ പ്രധാനം തെയ്യപ്പെരുമയാണ്‌. വടക്കന്റെ സംസ്കാരത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് തെയ്യക്കോലങ്ങള്‍. സങ്കടം വരുംബോഴും സന്തോഷം വരുംബോഴും ഈ കോലച്ചന്തത്തിന്റെ കൈ പിടിച്ച് വികാരങ്ങള്‍ പങ്കുവയ്ക്കുന്നു, അവന്‍. കാവുകളിലും അറകളിലും കഴകങ്ങളിലും ഉറഞ്ഞുതുള്ളീ വരുന്ന ഇവര്‍‌ വെറും കഥാപാത്രങ്ങളല്ല, സമൂഹത്തെ ഉടച്ചുവാര്‍‌ക്കുന്ന വികാരങ്ങളാണ്. കീഴ്ജാതിക്കാരന്‍ കെട്ടിയാടുന്ന തെയ്യങ്ങളെ ഭയഭക്തിയോടെ മേല്‍ജാതിക്കാരന്‍ തൊഴുതുനില്‍ക്കുംബോള്‍, തെയ്യം ഒരു സാമൂഹ്യ വിപ്ലവമാകുന്നു. ദൈവം വിഗ്രഹങ്ങളില്‍ നിന്നിറങ്ങി ജീവിക്കുന്ന കൊലങ്ങളാകുംബോള്‍, തെയ്യം ഒരു മാനസിക വിപ്ലവമാകുന്നു. ദൈവങ്ങളും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഉദാത്തോദാഹരണമാണു തെയ്യം.

ചിലര്‍ക്ക്‌ തെയ്യം ഒരനുഷ്ഠാനമാണ്. ചിലര്‍ക്കതൊരു കലാരൂപമാണ്. മറ്റുചിലര്‍ക്ക് സാക്ഷാല്‍ ഒടയതംബുരാനും. ഇപ്പറഞ്ഞവയില്‍ ഏതു വകുപ്പില്‍ പെടുത്തണം എന്നറിയാത്തവന്‌ അതൊരനുഭവം ആണ്.

തെയ്യം ഒരനുഭവം ആയവന്റെ തോന്ന്യാക്ഷരങ്ങള്‍...