2008, മാർച്ച് 22, ശനിയാഴ്‌ച

തെയ്യത്തിന്റെ ഉല്പത്തി കഥ

വിശ്വാസികള്‍ക്ക് ദുരിതനിവാരണത്തിനുള്ള ഉപാധിയും കലാസ്വാദകര്‍ക്ക് ഉത്തമമായ കലയായും തട്ടകത്തില്‍ ഉറഞ്ഞാടുന്ന തെയ്യാട്ടത്തിന്റെ ആദിമ രൂപം സംഘകാല കലാരൂപമായ വേലന്‍ വെറിയാട്ടമാണെന്നാണ് പുതിയ തിരിച്ചറിവ്. സംഘകാല കൃതികളില്‍ പ്രധാനമായ ഇളങ്കോവടികളുടെ 'ചിലപ്പതികാരത്തി'ലാണ് കുമരിക്കോലം, വേലന്‍ വെറിയാട്ട് തുടങ്ങിയ കലാരൂപങ്ങളെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. അശാസ്ത്രീയമായ രീതിയിലല്‍ ദൃശ്യവത്കരിച്ചിരുന്ന നടപ്പുശീലങ്ങളിലല്‍ നിന്നു മാറ്റി പുതിയ രൂപവും ഭാവവും നല്കി ചിട്ടപ്പെടുത്തിയത് ശ്രീ വല്ലഭന്‍ കോലത്തിരിയും മണക്കാടന്‍ ഗുരുക്കളുമാണെന്നു വിശ്വസിക്കപ്പെടുന്നു.


കലകളില്‍ പ്രാവീണ്യം നേടിയ മഹാമന്ത്രവാദിയായ കരിവെള്ളൂരിലെ വണ്ണാന്‍ സമുദായത്തിലെ മണക്കാടന്‍ ഗുരുക്കളെപ്പറ്റി കേട്ടറിഞ്ഞ വല്ലഭന്‍ കോലത്തിരി അദ്ദേഹത്തെ ചിറക്കല്‍ കോവിലകത്തേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹത്തിന്റെ കഴിവുകളില്‍ സംശയം ഉണ്ടായിരുന്നു. ചില തന്ത്രങ്ങളിലൂടെ അദ്ദേഹത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. വളപട്ടണം കടവില്‍ നിന്നും തന്ത്രത്തില്‍ തോണിയെ മാറ്റിയപ്പോള്‍ മണക്കാടന്‍ ഗുരുക്കള്‍ മറക്കുട തോണിയാക്കി പുഴ കടന്നു. ഭക്ഷണം പാത്രത്തില്‍ വിളമ്പിയപ്പോള്‍ പാത്രം കഴുകുന്നതു അഭിമാനക്ഷതമായിക്കണ്ട ഗുരുക്കള്‍ കൂവളത്തിലയില്‍ ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു. ചൂടുള്ള ഭക്ഷണം ഇലയില്‍ വിളമ്പിയപ്പോള്‍ ഇല വേകുകയും ആ ഇല തന്നെ ഭക്ഷണമാക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിന്റെ കഴിവില്‍ മതിപ്പു തോന്നിയ കോലത്തിരി തന്റെ ഇംഗിതം അറിയിക്കുകയും ഒറ്റ രാത്രികൊണ്ടു 'ഒന്നു കുറെ നാല്പത്' (മുപ്പത്തിഒന്പത്) തെയ്യക്കോലങ്ങള്‍ ദൃശ്യവത്കരിച്ചു. അങ്ങനെ മണക്കാടന്‍ ഗുരുക്കള്‍ തെയ്യം കലയുടെ പിതാവായി.

അവലംബം: കരിവെള്ളൂരിന്റെ ഇന്നലെകള്‍ (കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിന്റെ പ്രാദേശിക ചരിത്രം) കേരള വികസന പദ്ധതി 2004-05

6 അഭിപ്രായങ്ങൾ:

പുലിക്കോടന്‍ പറഞ്ഞു...

തെയ്യത്തിന്റെ പിതാവിനെക്കുറിച്ച്

jithu പറഞ്ഞു...

തെറ്റാണു വിവരങ്ങൾ
തീയ്യസമുദായം കൊണ്ട്‌ വന്ന സംസ്കാരം ആണു തെയ്യം

jithu പറഞ്ഞു...

മലബാറിലെ അനുഷ്ഠാനമായ തെയ്യത്തിന്റെ ചടങ്ങുകളിൽ പരമാധികാരം തീയ്യർക്കാണു. നെല്ലിക്കത്തീയ്യൻ , വരക്കത്തീയ്യൻ, പാലത്തീയ്യൻ, വാവുതീയ്യൻ, കാരാട്ട്‌ തീയ്യൻ, പുതിയടത്തീയ്യൻ , കൊടക്കത്തീയ്യൻ , ഒളോറത്തീയ്യൻ (പടയംകുടി ഇല്ലം) എന്നിങ്ങനെ എട്ട്‌ ഇല്ലപ്പേരുകളിലാണു തീയ്യരെ തെയ്യം വിശേഷിപ്പിക്കുന്നത്‌. തീയ്യൻ മൂത്താൽ തെയ്യം എന്ന പഴഞ്ചൊല്ല് മലബാറിൽ നിലവിലുണ്ട്‌. അനിതരസാധാരണമായ തീയ്യരുടെ ജീവിതരീതി കൊണ്ട്‌ കാലക്രമേണ തീയ്യർ ദ്ദിവ്യമായ ഒരു നിലയിലേക്ക്‌ ഉയരുന്നു എന്നതാണിതിന്റെ പൊരുൾ. തീയ്യരിലെ ഇങ്ങനെ ദിവ്യപ്രഭാവത്തിനുടമകളായ അനേകം പൂർവ്വികരെ തെയ്യങ്ങളായി ആരാധിക്കുന്നു.

jithu പറഞ്ഞു...

തെയ്യസമ്പ്രദായത്തിന്രെ ഉൽഭവവും തീയ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാൻ. കാരണം തെയ്യത്തിനു കലശം വെക്കുന്നത്‌ തീയ്യസമുദായത്തിലെ ആചാരക്കാരനാണു. ഇദ്ദേഹം കലശക്കാരനെന്നറിയപ്പെടുന്നു. കോലക്കാരുടെ മേൽ കലശക്കാരനു വമ്പിച്ച ആജ്ഞാധികാരങ്ങളുണ്ട്‌. കലശക്കാരൻ വിലക്കുന്ന ഒരു കോലക്കാരനു ,കോലം കെട്ടാൻ അനുമതി നൽകാൻ നാടുവാഴി പോലും ധൈര്യപ്പെടുകയില്ല. അതിനു മുതിർന്നാൽ നാടുവാഴിയുടെ ക്ഷേത്ര കോലങ്ങൾ തന്നെ കലശക്കാരൻ വിലക്കിക്കളയും. മാത്രവുമല്ല നാട്ടാചാരങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന നാടുവാഴികളെപ്പോലും ഭ്രഷ്ടരാക്കാനുള്ള അധികാരം തീയ്യരിൽ നിക്ഷിപ്തമായിരുന്നു. കലശക്കാരൻ അഥവാ ജന്മാരി എന്ന തീയ്യനാണു തെയ്യാട്ടത്തിലെ യഥാർത്ഥ നിയന്ത്രാവ്‌. ഇത്‌ തെയ്യം എന്ന അനുഷ്ഠാനത്തിന്റെ ഉൽപത്തി തീയ്യരിൽ നിന്നാകുന്നു എന്നതിനെ ബലപ്പെടുത്തുന്നു. തെയ്യം എന്ന അനുഷ്ഠാനത്തിന്റെ ഉൽഭവം ഉത്തരമലബാറിലേക്കുള്ള തീയ്യരുടെ വരവോടെയാണെന്നത്‌

jithu പറഞ്ഞു...

തീയ്യൻ മൂത്താൽ തെയ്യം തുടങ്ങിയ പഴഞ്ചൊല്ല് അതിലേക്കാണു വിരൽ ചൂണ്ടുന്നത്‌.
കേരളത്തിൽ മേറ്റ്ങ്ങും തീയ്യർക്ക്‌ കലാപരമോ , അനുഷ്ഠാനപരമോ ആയി ഇത്തരത്തിൽ മേൽക്കൈ ഇല്ല. അതിനാൽ ഈ പരമാധികാരങ്ങൾ തീയ്യരുടെ തന്നെ രാജപരമ്പരകളിൽ നിന്നു ലഭിച്ചതാണെന്നത്‌ ഉറപ്പിക്കാം. മാത്രവുമല്ല തീയ്യർ എന്ന വംശം ഒരു സാമൂഹിക-സാംസ്കാരിക അടിത്തറ സൃഷ്ടിച്ചെടുത്ത്‌ കൊണ്ടാണു എല്ലായിടത്തും വിന്യസിക്കുക എന്നും മലബാർ മാത്രമാണു തീയ്യരുടെ ആരൂഢസ്ഥാനം എന്നും തെക്കൻ കേരളത്തിലെ തീയ്യരുമായി സാമ്യമുണ്ടെന്ന് അവകാശപ്പെടുന്ന മറ്റ്‌ വിഭാഗങ്ങളൊന്നും തന്നെ തീയ്യരല്ല എന്ന് ഇതിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതാണു.

തെയ്യം വിലക്കുവാനും വിലക്കിയാൽ അതുകൊണ്ടുണ്ടാവുന്ന ദോഷങ്ങൾ തീർക്കുവാനുള്ള കർമ്മങ്ങൾ ചെയ്യുവാനും തീയ്യർ കാരണവരുടെ അധികാരചിഹ്നങ്ങളാണു. മാത്രവുമല്ല കഴകങ്ങളിലെ തീയ്യ പൂജാരിമാർ തെയ്യം എന്ന് അറിയപ്പെടുന്നുമുണ്ട്‌. ഇതെല്ലാം വിരൽ ചൂണ്ടുന്നത്‌ തെയ്യം എന്ന സാംസ്കാരിക മഹത്വം ഉദയം ചെയ്തത്‌ തീയ്യരുടെ പൂർവ്വികരിൽ നിന്നാണെന്നാണു.

jithu പറഞ്ഞു...

തീയ്യരുടെ കഴകങ്ങളായ രാമവില്യ്ം കഴകത്തിലും നെല്ലിക്കാത്തുരുത്തി കഴകത്തിലും നൂറിലധികവും 160 ലധികവും തെയ്യങ്ങൾ കെട്ടിയാടിക്കുന്നു. മറ്റ്‌ ഏത്‌ സമുദായത്തിന്റെ ക്ഷേത്രങ്ങളിലുമില്ലാത്ത ഈ തെയ്യങ്ങളുടെ ബാഹുല്യം തെയ്യത്തിന്റെ ഉൽപത്തി തീയ്യരിൽ നിന്നാണെന്നത്‌ അടിവരയിടുന്നു.